
കേരള ക്രിക്കറ്റ് അസോസിയേഷൻ കൊട്ടാരക്കര എഴുകോണിൽ നിർമിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ്സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി സ.കെ എൻ ബാലഗോപാൽ നിർവഹിച്ചു.

പത്തേക്കർ വിസ്തൃതിയിൽ 56 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ 21 കോടിയുടെ പ്രവൃത്തികളാണ് നടത്തുക. ഗ്രീൻ റേറ്റിങ് ഫോർ ഇൻഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ് സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ക്രിക്കറ്റ് സ്റ്റേഡിയം കൂടിയാണ് ഇത്. പ്രദേശത്തെ നീർച്ചാലുകളുടെയും മരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയാണ്
സ്റ്റേഡിയം രൂപകല്പന ചെയ്തിട്ടുള്ളത്. പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ഭാഗമായി മഴവെള്ള സംഭരണിയുമുണ്ടാകും.
കൊല്ലം ജില്ലയിലെ കായിക ഭൂപടത്തിൽ വൻ മാറ്റങ്ങൾ കൊണ്ട് വരുന്ന സ്റ്റേഡിയം നിരവധി ക്രിക്കറ്റ് മത്സരങ്ങൾക്ക് ഭാവിയിൽ വേദിയാകും. 150 മീറ്റർ വ്യാസമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, കളിക്കാരുടെ ഡ്രസ്സിങ് റൂം ഉൾപ്പെടുന്ന ആധുനിക പവലിയൻ, ഓപ്പൺ എയർ ആംഫി തീയേറ്റർ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഗാലറി, മികച്ച സൗകര്യങ്ങളുള്ള ഓഫീസ് ബ്ലോക്ക്, ഔട്ട് ഡോർ നെറ്റ് പ്രാക്ടീസ് സൗകര്യം, ഏത് കാലാവസ്ഥയിലും പരിശീലനം നടത്താവുന്ന ഇൻഡോർ പ്രാക്ടീസ് സംവിധാനം, മറ്റ് കായികയിനങ്ങൾക്കുള്ള സൗകര്യങ്ങൾ, അത്യാധുനിക ജിംനേഷ്യം, വിശാലമായ കാർ പാർക്കിങ് എന്നീ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിൽ സജ്ജീകരിക്കുന്നത്.

