21-ാമത് കന്നുകാലി സെന്‍സസ്- സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും. വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കി പൊതുജനങ്ങളും കര്‍ഷകരും കണക്കെടുപ്പിനോടും സഹകരിക്കണ്ടേതുണ്ട്.സെപ്റ്റംബര്‍ 2 മുതല്‍ മുതല്‍ ആരംഭിക്കുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെന്‍സസിനായി വകുപ്പില്‍ നിന്നും 3500 ലധികം എന്യൂമറേറ്റമാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ സംസ്ഥാനത്തെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു 4 മാസം കൊണ്ട് മൃഗങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചു ക്രോഡീകരിച്ചു കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

1919 മുതലാണ് രാജ്യത്ത് കന്നുകാലി സെന്‍സസ് ആരംഭിച്ചത്.ഇതിനെ തുടര്‍ന്ന് ഓരോ 5 വര്‍ഷം കൂടുമ്പോഴും രാജ്യത്തു കന്നുകാലികളുടെ കണക്കെടുപ്പ് നടന്നു വരുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ശക്തി പകരുന്നതില്‍ കന്നുകാലി സാമ്പത്തിനുള്ള പ്രാധാന്യത്തിന്റെ മനസ്സിലാക്കി കൊണ്ട് കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ശരിയായ രീതിയില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും നാളിതുവരെ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുന്നതിനും കൂടുതല്‍ വിശകലനം നടത്തി പോരായ്മകള്‍ പരിഹരിക്കുന്നതിനും ആണ് ഇത്തരത്തില്‍ മൃഗങ്ങളുടെ സമസ്ത വിവരശേഖരണം നടത്തുന്നത്.

മൃഗങ്ങളുടെ ഇനം, പ്രായം, ലിംഗഘടന എന്നിവയുള്‍പ്പെടെ കന്നുകാലികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിനെക്കുറിച്ചുള്ള വിശദവും, കൃത്യവുമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് കന്നുകാലി സെന്‍സസിന്റെ പ്രാഥമികലക്ഷ്യം. അതുവഴി കന്നുകാലി മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള നയങ്ങള്‍, പരിപാടികള്‍, സംരംഭങ്ങള്‍ എന്നിവ ആസൂത്രണം ചെയ്യുന്നതിനും, രൂപപ്പെടുത്തുന്നതിനും ഈ മേഖലയിലെ നിലവിലെ വിവരങ്ങളുടെയും, പ്രവണതകളുടെയും അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ സര്‍ക്കാരിനേയും ഇതര ഏജന്‍സികളേയും ഇത് സഹായിക്കുകയും ചെയ്യും. ജില്ല / താലൂക്ക് / പഞ്ചായത്ത് / വാര്‍ഡ് തിരിച്ചു സെന്‍സസിലൂടെ ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കുകള്‍ വികേന്ദ്രീകൃത പദ്ധതി ആസൂത്രണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയും ചെയ്യും.

കന്നുകാലി മേഖലയില്‍ ഉയര്‍ന്നുവരുന്ന നൂതന പ്രവണതകള്‍ പ്രവര്‍ത്തന രീതികള്‍, അവയിലുള്ള വെല്ലുവിളികള്‍ എന്നിവ തിരിച്ചറിഞ്ഞു വിശകലനം ചെയ്തു പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനും, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും ഈ വിവരങ്ങള്‍ വളരെയധികം വിലപ്പെട്ടതാണ്.

2024 സെപ്റ്റംബര്‍ 2 മുതല്‍ ഡിസംബര്‍ 31 വരെ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെന്‍സസിലൂടെ കേരളത്തിലെ എല്ലാ ജില്ലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവിടങ്ങളിലുള്ള നാട്ടാന ഉള്‍പ്പെടെയുള്ള വിവിധയിനം മൃഗങ്ങളുടെയും കോഴിവര്‍ഗ്ഗത്തില്‍പെട്ട പക്ഷികളുടെയും തെരുവ് നായ്ക്കളുടെയും എണ്ണമുള്‍പ്പെടെയുള്ള വിവരങ്ങളോടൊപ്പം അറവുശാലകള്‍, കശാപ്പുശാലകള്‍, മാംസസംസ്‌കരണ പ്ലാന്റുകള്‍, ഗോശാലകള്‍ മുതലായവയുടെ വിവരങ്ങളും ശേഖരിക്കുന്നതാണ്.

സെന്‍സസിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. ഇന്ത്യയൊട്ടാകെ ഒരേ സമയം നടക്കുന്ന കന്നുകാലി സെന്‍സസിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ആഗസ്റ്റ് 13ന് ഗോവയില്‍ വച്ച് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമികതല പരിശീലനം നല്‍കിക്കഴിഞ്ഞു.

error: Content is protected !!