
വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും മൃഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധം. ഇന്ത്യൻ വിപണിയിലെത്തുന്നവയിൽ വംശനാശഭീഷണി നേരിടുന്നവയുണ്ടോയെന്ന് പരിശോധിക്കാനും സംരക്ഷിക്കപ്പെടാനുംവേണ്ടിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പൊതുവിൽ രാജ്യത്തെ വന്യജീവിപ്പട്ടികയിൽ ഉൾപ്പെടുന്ന പക്ഷികൾ, മൃഗങ്ങൾ, ഉരഗവർഗജീവികൾ എന്നിവയെ വളർത്താൻ ഇന്ത്യൻ വന്യജീവിസംരക്ഷണം അനുവദിച്ചിട്ടില്ല. ഇതേസമയമാണ് വിദേശ ഇനങ്ങൾക്ക് നാട്ടിൽ പ്രചാരമേറിയത്. വിദേശത്തുനിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളില്ലെങ്കിലും വംശനാശഭീഷണി നേരിടുന്നവയെ അനധികൃതമായി എത്തിക്കുന്നത് തടയുകയാണ് ലക്ഷ്യം.
കൺവൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് എൻഡെൻജേർഡ് സ്പീഷിസിന്റെ ആദ്യ മൂന്ന് ഷെഡ്യൂളിൽപ്പെട്ട വിദേശയിനങ്ങളുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തണം. മാർമോസെറ്റ് മങ്കി, മക്കാവ് ഇനങ്ങളും ഗ്രേ പാരറ്റ്, സൺ കോന്യൂർ തുടങ്ങിയവയും ഈ പട്ടികയുടെ ഭാഗമാണ്.
നിലവിൽ കൈവശമുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും ഉടമസ്ഥാവകാശത്തിനായി കേന്ദ്ര സർക്കാരിന്റെ പരിവേഷ് 2.0 എന്ന പോർട്ടലിൽ 31നകം രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു. വെബ്സൈറ്റ് : https://parivesh.nic.in. ഫീസായ 1000 രൂപ 0406-01-800-87-00 എന്ന ബഡ്ജറ്റ് ഹെഡിൽ അടച്ച രസീത്, മറ്റ് അനുബന്ധരേഖകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0471-2529335, 9188566056.


