ആറ്റിങ്ങലില്‍ ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി ധനകാര്യസ്ഥാപനങ്ങളില്‍ പണയം വച്ച് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ ശാസ്തവട്ടം സ്വദേശി സിദ്ധിഖ്, കൊല്ലം പരവൂര്‍ സ്വദേശി വിജി, ആറ്റിങ്ങല്‍ സ്വദേശി അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ തൂക്കത്തിന്റെ 15 ശതമാനം വരെ സ്വര്‍ണം പൂശിയ ശേഷം സ്വര്‍ണാഭരണമാണെന്നു തെറ്റിദ്ധരിപ്പിച്ചാണു പണയം വച്ചിരുന്നത്.

ആറ്റിങ്ങൽ വൃന്ദാവൻ ഫൈനാൻസിയേഴ്സിൽ 2024 ജനുവരി മുതല്‍ ജൂലൈ വരെ ഏകദേശം 50 പവനോളം വ്യാജ സ്വർണം ഇവർ പണയംവച്ചിരുന്നു. വ്യാജ ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ബെംഗളൂരു സ്വദേശിയില്‍നിന്നാണ് ഇവര്‍ സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വാങ്ങിയത്. ഹാള്‍മാര്‍ക്കും 916 ചിഹ്നവും പതിച്ചിട്ടുള്ള ഈ ആഭരണങ്ങള്‍ തട്ടിപ്പാണെന്നു പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ലെന്നു പൊലീസ് പറഞ്ഞു.

നല്ല രീതിയില്‍ വേഷം ധരിച്ചു യാതൊരു സംശയവും തോന്നാത്ത രീതിയിലാണ് ഇവര്‍ എത്തിയിരുന്നത്. പല പേരുകളിലും വിലാസങ്ങളിലുമുള്ള വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളില്‍ പ്രതികള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

error: Content is protected !!