സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും പുതിയ മതം സ്വീകരിച്ച സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് തിരുത്താൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു.

സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം തിരുത്താൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കില്‍ പോലും, ഒരു വ്യക്തിയെ അവന്റെ ജനനം കൊണ്ട് മാത്രം ഒരു മതത്തില്‍ കെട്ടിയിടാൻ അത് കാരണമല്ല. ഇഷ്ടമുള്ള ഏത് മതവും ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25(1) അനുച്ഛേദം ഉറപ്പുനല്‍കുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച്‌ ഒരാള്‍ മറ്റൊരു മതം സ്വീകരിക്കുകയാണെങ്കില്‍, അവന്റെ രേഖകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടിവരും”- കോടതി പറഞ്ഞു.

ഹിന്ദു മാതാപിതാക്കളുടെ മക്കളായി ജനിച്ച ഹർജിക്കാർ 2017 മേയിലാണ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തത്. സ്‌കൂള്‍ സർട്ടിഫിക്കറ്റില്‍ മതം തിരുത്തി തരണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാ കണ്‍ട്രോളറെയാണ് ഇവർ ആദ്യം ബന്ധപ്പെട്ടത്. എന്നാല്‍ സർട്ടിഫിക്കറ്റില്‍ മതം തിരുത്താൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി കണ്‍ട്രോളർ അപേക്ഷ നിരസിക്കുകയായിരുന്നു.

തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ വ്യവസ്ഥയില്ലെങ്കില്‍ പോലും സർട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്താൻ ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ട് എന്നായിരുന്നു ഹർജിക്കാരുടെ വാദം.

സർട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്താൻ വിസമ്മതിക്കുന്നത് ഹർജിക്കാരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അത്തരം കർക്കശമായ സമീപനം ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് എതിരാണെന്നും കോടതി പറഞ്ഞു.

സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം മാറ്റം സംബന്ധിച്ച്‌ തിരുത്തല്‍ വരുത്തണമെന്ന ഇവരുടെ അപേക്ഷ നിരസിച്ച പരീക്ഷാ കണ്‍ട്രോളറുടെ ഉത്തരവ് കോടതി റദ്ദാക്കി. ഇതനുസരിച്ച്‌, റിട്ട് ഹർജി അനുവദിക്കുകയും ഹർജിക്കാരുടെ സ്‌കൂള്‍ സർട്ടിഫിക്കറ്റില്‍ മതം സംബന്ധിച്ച എൻട്രി തിരുത്താൻ പരീക്ഷാ കണ്‍ട്രോളറോട് കോടതി നിർദേശിക്കുകയും ചെയ്തു

error: Content is protected !!