മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കെ മാലിന്യനിര്‍മാജനത്തിലൂന്നിയുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണെമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി നിര്‍ദേശിച്ചു. പങ്കെടുത്ത ജനപ്രതിനിധികളെല്ലാം കൊതുക്-ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും വ്യക്തമാക്കി.


കിഴക്കന്‍ മേഖലയില്‍ മരംകടപുഴകിയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പി. എസ്. സുപാല്‍ എം. എല്‍. എ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ട് ബുദ്ധമുട്ടുന്ന കര്‍ഷകര്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ പ്രതിനിധി പി. എസ്. സജിമോന്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍-കോളജ് കേന്ദ്രീകരിച്ച് ലഹരിവ്യാപാരം തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്നും നിര്‍ദേശിച്ചു.


കുണ്ടറ കെ. എസ്. ആര്‍. ടി. സി. ഡിപോനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് പി. സി. വിഷ്ണുനാഥ് എം. എല്‍. എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിശ്രമകേന്ദ്രത്തില്‍ സ്ഥിരം ജീവനക്കാരെ നിയോഗിക്കണം. ജലവിതരണത്തിന്റെ കൃത്യതയും ഉറപ്പാക്കണം.
ഹീമോഫീലിയ രോഗികള്‍ക്ക് താലൂക്ക് ആശുപത്രികളില്‍ ഉള്‍പ്പെടെ മരുന്ന്‌ലഭ്യത ഉറപ്പാക്കണമെന്നാണ് സി. ആര്‍. മഹേഷ് എം. എല്‍. എ ആവശ്യപ്പെട്ടത്. ജില്ലയിലെ തോടുകള്‍, കുളങ്ങള്‍ തുടങ്ങി ജലസ്രോതസുകള്‍ വൃത്തിയാക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും പറഞ്ഞു.


ജനപ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളിലും നിര്‍ദേശങ്ങളിലും സത്വരനടപടി കൈക്കൊള്ളുമെന്ന് അധ്യക്ഷനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ലഹരിവ്യാപനം തടയുന്നതിന് എക്‌സൈസിന് നിര്‍ദേശം നല്‍കി. മഴക്കാല ശുചീകരണം കുറ്റമറ്റ നിലയില്‍ നടത്തിവരികയാണെന്നും തുടര്‍ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുത്തും. എലിപനി, ഡെങ്കിപനി തുടങ്ങിയ പകര്‍ച്ചരോഗങ്ങള്‍ക്കെതിരെ സുശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഡി. എം. ഒയ്ക്ക് നിര്‍ദേശവും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!