നിമിഷ പ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്. യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സാണ് നിമിഷ പ്രിയ. യെമനിലേക്ക് പോകാന്‍അനുവാദം വേണമെന്ന് കാട്ടി അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ‘ബ്ലഡ് മണി’ നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് സ്വന്തം നിലക്ക് ചര്‍ച്ച നടത്തുകയോ അല്ലെങ്കില്‍ തങ്ങളെ ചര്‍ച്ചക്കായി പോകാന്‍ അനുവദിക്കുകയോ ചെയ്യണമെന്നായിരുന്നു പ്രേമകുമാരിയുടെ ആവശ്യം. ഇതിന് കോടതി അനുമതി നല്‍കി.

പ്രേമകുമാരിയുടെ യാത്രയ്ക്കായുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയ ഹൈക്കോടതി, മകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മ അതിനായി യെമനിലേക്ക് പോകുമ്പോൾ എന്തിനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുന്നതെന്നും ചോദിച്ചിരുന്നു. യമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും പ്രേമകുമാരിയുടെ ഒപ്പം ഉണ്ടാകുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ നിലവിലുള്ളത്.

കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ വധശിക്ഷയില്‍ ഇളവിന് അഭ്യര്‍ത്ഥിക്കാനാണ് അമ്മയുടെ യാത്ര. കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി യെമന്‍ സുപ്രീം കോടതിയും ശരിവച്ചിരുന്നു. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.

error: Content is protected !!