യുഎഇയിലെ മലയാളി കുടുംബാംഗങ്ങളെ പ്രളയം പലവഴിക്കാക്കി. ഷാര്‍ജ അല്‍ഖാസിമിയയില്‍ താമസിക്കുന്ന തിരുവല്ല പുറമറ്റം സ്വദേശിയും ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണില്‍ പബ്ലിക് റിലേഷന്‍ ഓഫിസറുമായ ജോജോ വര്‍ഗീസിനാണ് ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും 4 ദിവസം പിരിഞ്ഞിരിക്കേണ്ടി വന്നത്.

9 മാസം പ്രായമായ നേദവിന് സുഖമില്ലാതായതോടെ 16ന് രാവിലെ ഭാര്യ റൂബി ട്രീസയെയും കുഞ്ഞിനെയും കൂട്ടി ദുബായിലെ കനേഡിയന്‍ ആശുപത്രിയിലെത്തി. അഡ്മിറ്റാക്കിയതിനാല്‍ സാധനങ്ങള്‍ എടുക്കാനായി ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തിരിച്ചെത്തിയതായിരുന്നു ജോജോ.

അപ്പോഴേക്കും മഴ തുടങ്ങി. നിമിഷ നേരംകൊണ്ട് പ്രദേശമാകെ വെള്ളത്തിലായി. കഴുത്തൊപ്പം വെള്ളം നിറഞ്ഞതോടെ പുറത്തിറങ്ങാനായില്ല. വൈകാതെ പ്രദേശത്തെ വൈദ്യുതിയും നിലച്ചു. ഇതോടെ വെള്ളവും വൈദ്യുതിയുമില്ലാത്ത കെട്ടിടത്തില്‍ ജോജോയും മകള്‍ നെരിയ മറിയവും ഒറ്റപ്പെട്ടു.

ഭാര്യയുമായി ഫോണില്‍ മാത്രമായി ആശയവിനിമയം. പുറത്തിറങ്ങാനാവാത്ത അവസ്ഥ ഭാര്യയോട് പറഞ്ഞ് ബോധ്യപ്പെടുത്തി. 17ന് മകനെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ ആശുപത്രിയില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

18ന് ആശുപത്രി വിട്ട അവരെ അല്‍ഖാനിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കി. അതിനിടെ ജോജോയും മകളും മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു മാറി. ഇന്നലെ ഭാര്യയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുവന്നപ്പോഴായിരുന്നു പുനഃസമാഗമം

error: Content is protected !!