മലപ്പുറം: അടയ്ക്ക കള്ളന്മാരെ പിടികൂടാൻ തോട്ടത്തിൽ ക്യാമറ സ്ഥാപിച്ച തോട്ടം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം ചോക്കാടാണ് സംഭവം. അടയ്ക്ക കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ സ്ഥാപിച്ച ക്യാമറയുമായാണ് മോഷ്ടാക്കൾ സ്ഥലം വിട്ടിരിക്കുന്നത്. ഒടുവിൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നൻ ജിഷ്ണു, പൂലോചൻ ശ്രീജിത്ത്, മരുതത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പോലീസിന്റെ വലയിലായത്.

കമുകിൻ തോട്ടത്തിൽ നിന്ന് അടയ്ക്കാ മോഷണം പതിവായതോടെയാണ് തോട്ടം ഉടമയായ ഗോപിനാഥൻ ആരുമറിയാതെ തോട്ടത്തിൽ ക്യാമറ സ്ഥാപിച്ചത്. എന്നാൽ, പിറ്റേദിവസം തോട്ടത്തിലെത്തിയപ്പോൾ ആദ്യം മോഷണം പോയത് ക്യാമറ തന്നെയാണെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ തിരച്ചിലിൽ ക്യാമറ നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മോഷ്ടാക്കൾ വിദഗ്ധമായി ക്യാമറ മോഷ്ടിച്ചെങ്കിലും, ഇതെല്ലാം മറ്റൊരിടത്ത് റെക്കോർഡ് ആകുന്നുണ്ടെന്ന കാര്യം ഈ വിരുതന്മാർ അറിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പ്രതികളുടെ പേരിൽ ക്യാമറ മോഷണത്തിനാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേരെയും മഞ്ചേരി കോടതിയിൽ ഹാജരാക്കി.

error: Content is protected !!