പത്തനംതിട്ട: കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാലും ഇനി ആശങ്ക വേണ്ടേ വേണ്ട! ശബരിമലയിൽ കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളെ ബന്ധുക്കളുടെ അടുത്ത് സുരക്ഷിതമായി എത്തിക്കുന്നതിന് പൊലീസിന്റെ ടാഗ് സംവിധാനം സഹായമാകുന്നു. ബന്ധുവിന്റെ ഫോൺ നമ്പർ, പേര് എന്നിവ എഴുതിയ ടാഗ് കയ്യിൽ കെട്ടിയാണ് പൊലീസ് കുട്ടികളെ പമ്പയിൽ നിന്ന് മല കയറ്റി വിടുന്നത്.

സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന എല്ലാ കുഞ്ഞ് കൈകളിലും ഒരു വളയമുണ്ടായിരിക്കും. വെറും വളയമല്ല ഇത്, കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾക്ക് മനസ്സമാധാനമേകുന്ന ഒരു രക്ഷാ വളയമാണ്.

കേരള പൊലീസാണ് കുഞ്ഞു കൈകളിൽ ഈ വളയമിടുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വാച്ചാണെന്ന് തോന്നും. സൂക്ഷിച്ച് നോക്കിയാൽ ചില എഴുത്തുകളും അക്കങ്ങളും കാണാം. കുഞ്ഞിന്റെ ഒപ്പമുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവ വളയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കിൽ കുഞ്ഞുങ്ങൾ കൈവിട്ട് പോയാൽ പൊലീസുകാരുടെ ശ്രദ്ധയിൽ പെടുകയും ഉടൻ കുഞ്ഞിന്റെ കയ്യിലെ വളയത്തിലെ ഫോൺ നമ്പറിൽ പൊലീസുകാർ ബന്ധപെടുകയും ചെയ്യും. കുഞ്ഞിനെ സുരക്ഷിതമായി കുടുംബാംഗങ്ങളുടെ കയ്യിൽ ഏൽപ്പിക്കും. കുഞ്ഞുങ്ങളുമായി ദർശനത്തിനെത്തുന്ന മുതിർന്നവർക്ക് പൊലീസിന്റെ ഈ ടാഗ് സംവിധാനം വലിയ അനുഗ്രഹമാണ്.

മുമ്പൊക്കെ കുഞ്ഞുങ്ങൾ കൂട്ടം തെറ്റിപ്പോയാൽ അനൗൺസ്മെൻറ് ഒക്കെ ചെയ്ത് കുഞ്ഞുങ്ങളെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു.10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുമായി ദർശനത്തിന് എത്തുന്നവർ മക്കളുടെ സുരക്ഷയ്ക്കായി കയ്യിൽ ടാഗ് ധരിപ്പിക്കണമെന്നാണ് പോലീസ് പറയുന്നത്. പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ ടാഗ് ധരിപ്പിക്കുന്നത്.

error: Content is protected !!