പഴയന്നൂര്‍: സ്വകാര്യ ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിടത്ത് നിര്‍ത്തിയില്ല. ബസില്‍നിന്നിറങ്ങിയ വയോധിക ബസിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞുതകര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ പഴയന്നൂര്‍ ചീരക്കുഴി ഐ.എച്ച്.ആര്‍.ഡി. കോളേജിനു മുന്നിലാണ് സംഭവം.

പഴയന്നൂര്‍ ചീരക്കുഴി പാറപ്പുറം സ്വദേശിയായ വയോധികയും മകളും പഴയന്നൂര്‍ ഭാഗത്തുനിന്ന് തിരുവില്വാമല വഴി ഒറ്റപ്പാലത്തേക്കു പോകുന്ന ചിറയത്ത് ബസില്‍ കയറി. വടക്കേത്തറ ആശുപത്രി സ്റ്റോപ്പ് കഴിഞ്ഞ് മൃഗാശുപത്രിയുടെ സമീപത്ത് നിര്‍ത്തണമെന്നാവശ്യപ്പെട്ടു. പക്ഷേ, അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ 300 മീറ്റര്‍ അകലെയാണ് നിര്‍ത്തിയത്.ഇതില്‍ പ്രകോപിതയായ വയോധിക കല്ലെടുത്തെറിയുകയായിരുന്നു. പിറകിലെ ചില്ലുപൊട്ടി ചിതറിത്തെറിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.

തുടർന്ന്, ബസ് ഓട്ടം മതിയാക്കി ജീവനക്കാർ പോലീസിനെ വിളിച്ചു. ഉടന്‍ പഴയന്നൂര്‍ പോലീസ് എസ്.ഐ. ഡി.എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. വയോധികയോടും ബസ് ജീവനക്കാരോടും വിവരങ്ങള്‍ തേടി. അബദ്ധം മനസ്സിലാക്കിയ വീട്ടമ്മ ബസിനും ജീവനക്കാര്‍ക്കുമുണ്ടായ നഷ്ടപരിഹാരത്തുക നല്‍കി പ്രശ്‌നം പരിഹരിച്ചതോടെ ജീവനക്കാര്‍ ബസുമായി സ്ഥലം വിട്ടു.

error: Content is protected !!