പാലക്കാട്: ഡോ. അർച്ചന വിജയൻ. ഇത് വെറും ഒരു പേരല്ല. അടയാളമാണ്. കഴിയില്ലെന്നും, കഴിവില്ലെന്നും കുറ്റപ്പെടുത്തിയവരുടെ മുന്നിൽ നിശ്ചയദാര്‍ഡ്യവും മനക്കരുത്തും കൂട്ടുപിടിച്ച് ഒരു പാലക്കാട്ടുകാരി പോരാടി നേടിയ വിജയത്തിന്റെ അടയാളം. എസ്എംഎ ബാധിതയായ പാലക്കാട് തേങ്കുറിശ്ശി അർച്ചന വിജയൻ, തന്റെ പ്രതിസന്ധിങ്ങളും പ്രയാസങ്ങളും മറന്ന് ഡോ. അർച്ചന വിജയനായ ‌വിജയ കഥ എല്ലാവ‍ർക്കും പ്രചോദനമാണ്.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗം മലയാളികൾക്ക് ഇന്ന് പരിചിതമാണ്. പക്ഷേ ഇത് കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത് തുടങ്ങിയതാണ് അർച്ചനയുടെ പോരാട്ടം. ആദ്യം തന്റെ ശരീരത്തെ ദുർബലമാക്കിയ രോഗത്തോട് പിന്നെ മുന്നിൽ വന്ന ഒരോ പ്രതിസന്ധികളോടും. പക്ഷേ അർച്ചനയുടെ ജീവിതം മാറ്റിമറിച്ചത് പരിചരിച്ചിരുന്ന ഡോക്ടർമാരുടെ അപക്വമായ പെരുമാറ്റവും സമൂഹത്തില്‍ നേരിടേണ്ടി വന്ന വേർതിരിവുമാണ്.

എൻട്രൻസ് പരീക്ഷ വിജയിച്ചെങ്കിലും മെഡിക്കൽ ഫിറ്റ്നസ് ലഭിക്കാത്തതിനാൽ മെഡിസിന് അർച്ചനയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. പക്ഷേ സ്കൂൾ കാലഘട്ടം മുതൽ പ്രതിസന്ധികളെ ചെറുചിരിയോടെ നേരിട്ടിരുന്ന അർച്ചന, എല്ലാ തടസ്സങ്ങളും മറികടന്ന് മുന്നേറി.

ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തന്റെ സ്വപ്നത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയതിന്റെ ആവേശത്തിലാണ് ഡോ.അർച്ചന വിജയൻ. ഇനി ഹൗസ് സര്‍ജന്‍സിയും, പീഡ്യാട്രിക്‌സില്‍ എംഡിയും പൂർത്തിയാക്കി എസ്.എം.എ ബാധിതർക്കുള്ള ഏറ്റവും മികച്ച ചികിത്സാ സൗകര്യം ഒരുക്കാനുള്ള ഓട്ടത്തിലാണ് ഈ പാലക്കാട്ടുകാരി.

error: Content is protected !!