തൃശ്ശൂര്‍: പുത്തന്‍പീടികയില്‍ നടുറോഡില്‍ ഗുണ്ടയുടെ പരാക്രമം. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ വെങ്കിടങ്ങ് സ്വദേശി സിയാദാണ് നടുറോഡില്‍

ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് സംഘത്തിന് നേരേ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കത്തിവീശി പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഒടുവില്‍ അന്തിക്കാട് പോലീസ് ബലംപ്രയോഗിച്ചാണ് സിയാദിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.പുത്തന്‍പീടികയിലെ കള്ളുഷാപ്പിന് മുന്നില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യപിച്ച് ലക്കുക്കെട്ട സിയാദ് നടുറോഡില്‍ പരാക്രമം കാണിക്കുന്നവിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍, സ്ഥലത്തെത്തിയ പോലീസ് സംഘത്തോടും ഇയാള്‍ കയര്‍ത്തു.

പോലീസ് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന പ്രതി, പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ 32 കേസുകളില്‍ പ്രതിയാണെന്ന് വീരവാദം മുഴക്കിയ പ്രതി, വീട്ടില്‍ പെണ്ണും കുട്ടികളുമില്ലേ എന്ന് ചോദിച്ചാണ് പോലീസുകാരെ ഭീഷണിപ്പെടുത്തിയത്. ഇതിനുപുറമേ തുടര്‍ച്ചയായി അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചതോടെയാണ് കത്തിവീശിയത്.ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട സിയാദ്, തൃശ്ശൂര്‍ പാവറട്ടി സ്റ്റേഷനില്‍ മാത്രം 32 ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. വധശ്രമം,അടക്കമുള്ള കേസുകളില്‍ പ്രതിയായ ഇയാളെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇതിന്റെ കാലയളവ് പൂര്‍ത്തിയായതിന് പിന്നാലെയാണ് നാട്ടില്‍ തിരിച്ചെത്തിയത്.

അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

error: Content is protected !!