സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി ബസില്‍ യാത്ര ഒരുക്കി കെഎസ്ആര്‍ടിസിയുടെ ‘ജനത സര്‍വീസ്’ കൊല്ലത്തുനിന്നും സര്‍വീസ് ആരംഭിച്ചു. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. പ്രധാനമായും ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം. കെ എസ് ആര്‍ ടി സിയുടെ ലോ ഫ്‌ലോര്‍ എസി ബസുകളിലാണ് ജനത സര്‍വീസിനായി ഉപയോഗപ്പെടുത്തുക. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് ആരംഭിക്കുന്നത്. ഫാസ്റ്റിനേക്കാള്‍ അല്പം കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനേക്കാള്‍ കുറഞ്ഞ നിരക്കുമാണ് ഉള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് നിരക്കാണ് ഈടാക്കുക.

കൊല്ലം കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വീസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും. തുടര്‍ന്ന് 10 മണിക്ക് തിരികെ പോകുന്ന ബസുകള്‍ 12 മണിക്ക് തിരികെ കൊല്ലത്തും കൊട്ടരക്കരയിലും എത്തിച്ചേരും. തുടര്‍ന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂര്‍ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കല്‍ കോളേജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15 ന് സര്‍വീസ് അവസാനിപ്പിക്കും.

ഓരോ ഡിപ്പോകളെയും ഹബ്ബുകളായും പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണല്‍ ക്രമീകരിക്കും. ഹബ് ആന്റ് സ്‌പോക്ക് മാതൃകയില്‍ ശാസ്ത്രീയമായി പുനക്രമീകരിച്ച് സര്‍വീസുകള്‍ നടത്തും. മിനി ഫീഡര്‍ സര്‍വീസുകള്‍ യാത്രക്കാരെ ബസ് റൂട്ടുകളില്‍ എത്തിക്കും. ഹബ്ബുമായി ബന്ധിപ്പിക്കുന്ന ഓര്‍ഡിനറി ബസുകള്‍ കൃത്യമായ ഇടവേളകളില്‍ യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കും. റീജിയണല്‍ ഹബ്ബുകളെ പരസ്പരം ബന്ധിപ്പിച്ച് ഒരു ജില്ലയില്‍ നിന്നും തൊട്ടടുത്ത ജില്ലയിലേക്ക് ഡി.ടു.ഡി സര്‍വീസുകള്‍ നടത്തും. തെക്ക്, വടക്ക്, സെന്‍ട്രല്‍ ഹബ്ബ് ഇവയെ ബന്ധിപ്പിച്ച് ഹബ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ക്ലാസ് സര്‍വീസുകളും നടത്തും.

ജനത എസി സര്‍വീസുകള്‍ വിജയകരമെങ്കില്‍ എല്ലാ ജില്ലകളെയും പരസ്പരം ബന്ധിപ്പിച്ച് പുതിയ എ.സി ബസ് ഉപയോഗിച്ച് സര്‍വീസുകള്‍ ആരംഭിക്കും. അല്ലാത്തപക്ഷം നോണ്‍ എസി ജനത സര്‍വീസാകും ക്രമീകരിക്കുക. ഡി ടു ഡി ജനത എ.സി സര്‍വീസുകളില്‍ ഹബ്ബുകളിലും പ്രധാന ഫാസ്റ്റ് ബസ് സ്റ്റോപ്പുകളിലും എത്തുന്ന യാത്രക്കാര്‍ക്ക് ഡിപ്പോകളിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ഇറങ്ങുന്നതിനും ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സാധിക്കും. പരിസര മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനതാ സര്‍വീസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറുന്ന കാര്യവും പരിഗണനയിലാണ്

error: Content is protected !!