കേരളത്തിൽ ലോകകപ്പ്‌ ക്രിക്കറ്റ്‌ സന്നാഹ മത്സരങ്ങളുടെ ആരവമുയരാൻ ഇനി 11 ദിവസം മാത്രം. ബുധനാഴ്‌ചമുതൽ ടീമുകൾ എത്തിത്തുടങ്ങും. 29ന്‌ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടുന്ന അഫ്‌ഗാനിസ്ഥാനാണ്‌ ആദ്യമെത്തുക. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയും എത്തും.

ആദ്യമായാണ്‌ കേരളം ലോകകപ്പ്‌ സന്നാഹമത്സരത്തിന്‌ വേദിയാകുന്നത്‌. ഇന്ത്യയുടേതുൾപ്പെടെ നാല്‌ പരിശീലന മത്സരങ്ങൾക്ക്‌ വേദിയാകുന്ന കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്‌. ഒരാഴ്‌ചയ്‌ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്‌റ്റേഡിയം ബിസിസിഐയ്‌ക്ക്‌ കൈമാറും.  

സ്‌റ്റേഡിയം സന്ദർശിച്ച അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കൗൺസിൽ (ഐസിസി) നിർദേശപ്രകാരമുള്ള അറ്റകുറ്റപ്പണികളാണ്‌ നടത്തുന്നത്‌. 300 ഓളം സീറ്റുള്ള കോർപറേറ്റ്‌ ബോക്‌സ്‌ സ്റ്റേഡിയത്തിൽ പുതിയതായി ഒരുക്കും. ഐസിസി അംഗരാജ്യങ്ങളിൽനിന്നുള്ളവർക്കു വേണ്ടിയുള്ള കോർപറേറ്റ്‌ ബോക്‌സ്‌ ഗ്രീൻഫീൽഡിൽ ഉണ്ടായിരുന്നില്ല.ടീമുകൾക്ക്‌ രാത്രിയും പരിശീലനത്തിനുള്ള സജ്ജീകരണം ഒരുക്കും. ഡ്രസിങ്‌ റൂമിന്റെ ഘടനയും മാറ്റും. കേടായ ഇരിപ്പിടങ്ങൾ മാറ്റുന്നതുൾപ്പെടെയുള്ള നവീകരണങ്ങൾ പുരോഗമിക്കുകയാണ്‌. പിച്ച്‌ ഒരുക്കലും അവസാനഘട്ടത്തിലാണ്‌. 

45000ൽ അധികം സീറ്റുള്ള സ്‌റ്റേഡിയത്തിൽ ഐസിസിയുടെ നിബന്ധനപ്രകാരം മുപ്പതിനായിരത്തോളം സീറ്റുകൾ മാത്രമേ സന്നാഹ മത്സരത്തിന്‌ അനുവദിക്കൂ. ടിക്കറ്റ്‌ വിതരണം തുടരുകയാണ്‌. ഒക്ടോബർ മൂന്നിന്‌ നടക്കുന്ന ഇന്ത്യ–-നെതർലൻഡ്‌ മത്സരത്തിന്റെ ടിക്കറ്റുകളാണ്‌ കൂടുതലായി വിറ്റുപോകുന്നത്‌. 30ന്‌ ഓസ്‌ട്രേലിയ–-നെതർലൻഡ്‌, ഒക്ടോബർ രണ്ടിന്‌ ന്യൂസിലൻഡ്‌–-ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ മത്സരമാണ്‌ തിരുവനന്തപുരത്ത്‌ നടക്കുന്നത്‌. കെസിഎയുടെ മംഗലപുരത്തുള്ള സ്‌റ്റേഡിയത്തിലായിരിക്കും ടീമുകളുടെ പരിശീലനം. 

ഒക്‌ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 സ്‌റ്റേഡിയങ്ങളിലായാണ്‌ ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരങ്ങൾ നടക്കുന്നത്‌. ലോകകപ്പിനുമുമ്പ്‌ ഇന്ത്യയുടെ അവസാന പരിശീലനമത്സരമായിരിക്കും കാര്യവട്ടത്തേത്‌.


error: Content is protected !!