ചാവക്കാട് പോലീസ് ഡോഗ് സ്‌കാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രണ്ടു സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കടപ്പുറം കളളാമ്പിപ്പടിയിലുളള ബീച്ച് ഹൗസ് എന്ന സ്ഥാപനത്തില്‍ നിറുത്തിയിട്ടിരുന്ന കാറിനകത്തു നിന്നുമാണ് 200 ഗ്രാം കഞ്ചാവുമായി കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജ്യാരകത്ത് വീട്ടില്‍ മുഹ്‌സിന്‍ (31), തിരുവത്ര മന്ത്രംകോട്ട് വീട്ടില്‍ ജിത്ത് (30), പാവറട്ടി മരുതയൂര്‍ കൊച്ചാത്തിരി വീട്ടില്‍ വൈശാഖ് (26) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്നത് തൊട്ടാപ്പിലുളള പഞ്ചട്ടി എന്നയാളാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ തൊട്ടാപ്പ് പൂക്കോയ തങ്ങള്‍ റോഡില്‍ വാടകക്കു താമസിക്കുന്ന തൊട്ടാപ്പ് പഴുമിങ്ങല്‍ വീട്ടില്‍ ത്രിയലിന്റെ ( 24 ) വീട്ടില്‍ എത്തുകയും ലഹരി മരുന്ന് വേട്ടയില്‍ വിദഗ്ധയായ ലാറ നടത്തിയ തെരച്ചിലില്‍ ഇയാളുടെ വീട്ടില്‍ നിന്നും വില്‍പനക്കായി വെച്ചിരുന്ന 50 ഗ്രാമോളം കഞ്ചാവ് വീട്ടില്‍ ഒളിപ്പിച്ചതും കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ മുഴുവന്‍ ലഹരി വിരുദ്ധമായി നടത്തിയ വ്യാപക തെരച്ചിലിന്റെ ഭാഗമായാണ് കഞ്ചാവ് പിടികൂടിയത്. ഗുരൂവായൂര്‍ എ സി പി കെ ജി സുരേഷ് രൂപീകരിച്ച ടീമും ഡോഗ് സ്‌ക്വാഡുമാണ് സംയുക്തമായി തെരച്ചില്‍ നടത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ സെസില്‍ രാജ്, ബിജു പട്ടാമ്പി, എ എസ് ഐ ശ്രീജി, ലത്തീഫ്, സിവില്‍ പോലീസ് ഒഫീസര്‍മാരായ ഹംദ്, സന്ദീപ്, പ്രസീദ, സജീഷ്, അനസ്, വിനീത് ഡോഗ് ഹാന്റിലര്‍ അനൂപ്, പോലീസ് ഡോഗ് ലാറ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു .

error: Content is protected !!