കൊച്ചി: കേരളത്തിലെ പ്ലാസ്റ്റിക് സര്‍ജറി, കോസ്മറ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, യൂറോളജി എന്നീ ചികിത്സാ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്പെഷ്യലിസ്റ്റ്‌സ് ഹോസ്പിറ്റലിന്റെ നാല്‍പതാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ പ്രഖ്യാപിച്ചു. എറണാകുളം ഐഎംഎ ഹാളില്‍ നടന്ന ചടങ്ങ് കേന്ദ്ര വിദേശ പാര്‍ലിമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്ക് ഒരു വര്‍ഷം കൊണ്ട് 40 പ്രധാന ശസ്ത്രക്രിയകള്‍ സൗജന്യമായി നല്‍കും. 10 വുക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ, 15 ഇടുപ്പ് – കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, 15 ജനന വൈകല്യ ശസ്ത്രക്രിയ എന്നിവയാണ് പ്രഖ്യാപനം.

ആരോഗ്യ മേഖലയ്ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സ്പെഷ്യലിസ്റ്റ് ആശുപത്രി നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് ഇട നല്‍കാതെ കേരള സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റാനായി എന്നത് സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ നേട്ടമാണ്. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി വൃക്ക മാറ്റിവയ്ക്കലിനുള്ള സൗകര്യം ചെയ്തു നല്‍കുന്നതും മഹത്തായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആതുര ശുശ്രൂഷാ രംഗത്ത് സ്പെഷ്യലിസ്റ്റ് ആശുപത്രി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ഉറപ്പ് നല്‍കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ ആരോഗ്യ രംഗത്തിനായി സംയോജിത സമീപനത്തോടും ദീര്‍ഘ വീക്ഷണത്തോടും കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി. എല്ലാവര്‍ക്കും താങ്ങാനാകുന്ന ചികിത്സ ഉറപ്പാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ സ്ഥാപകനും ട്രസ്റ്റി ഡയറക്ടറുമായ ഡോ. കെ ആര്‍ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. സ്പെഷ്യലിസ്റ്റിന്റെ നാല്‍പത് വര്‍ഷത്തെ യാത്ര വിവരിക്കുന്ന വീഡിയോ കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാറും, ന്യൂസ് ലെറ്റര്‍ എറണാകുളം എംഎല്‍എ ടി ജെ വിനോദും പ്രകാശനം ചെയ്തു. കേരള ഹൈക്കോടതി മുന്‍ ജഡ്ജുമാരായ ജസ്റ്റിസ് കെ സുകുമാരന്‍, ജസ്റ്റിസ് പി എസ് ഗോപിനാഥന്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ ജയകുമാര്‍, ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. സബിന്‍ വിശ്വനാഥ് എന്നിവര്‍പങ്കെടുത്തു.

error: Content is protected !!