കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം പശ്ചിമബംഗാള്‍ സ്വദേശിക്ക്. പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ യുവാവ് സംരക്ഷണം ആവശ്യപ്പെട്ടു. ”സര്‍, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.എന്നാല്‍ എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോള്‍ ബിര്‍ഷു കീശയില്‍ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നല്‍കി. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്. തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരന്‍ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിര്‍ഷുവിനാണെന്നറിഞ്ഞത്.

ബമ്പറടിച്ചത് പുറത്തറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിര്‍ഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏല്‍പ്പിക്കാന്‍ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നല്‍കണം എന്നുമായിരുന്നു ബിര്‍ഷുവിന്റെ ആവശ്യം. ബിര്‍ഷു പറഞ്ഞത് മുഴുവന്‍ കേട്ട തമ്പാനൂര്‍ എസ് എച്ച് ഒ പ്രകാശ് ഉടന്‍ തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിക്കുംവരെ ബിര്‍ഷുവിനെ സ്റ്റേഷനില്‍ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂര്‍ത്താക്കി കളയരുതെന്ന ഉപദേശം നല്‍കി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിര്‍ഷുവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് യാത്രയാക്കിയത്.

error: Content is protected !!