സംസ്ഥാനത്തെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക വനിത എഞ്ചിനീയറിംഗ് കോളേജായ പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിന് അപൂർവ നേട്ടം. വിവിധ വിഷയങ്ങളിലെ ഗവേഷണങ്ങൾക്ക് അഞ്ച് പേറ്റന്റുകൾ കോളേജ് സ്വന്തമാക്കി.

കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജവർമ്മ പമ്പ, ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ആർ.രശ്മി, ഡോ. ലിസി എബ്രഹാം, ഐ.റ്റി. വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നീതി നാരായണൻ എന്നിവർക്കാണ് പേറ്റന്റ് ലഭിച്ചത്. ഡോ. രാജവർമ്മ പമ്പയ്ക്ക് രണ്ട് പേറ്റന്റുകൾ ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്.

നിർമാണ വ്യവസായത്തിലെ മെക്കാനിക്കൽ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്സിലാണ് ഡോ. ലിസി എബ്രഹാമിന് പേറ്റന്റ് ലഭിച്ചത്. ഹൈഡ്രോളിക് ക്രിമ്പിംഗുകളുടെ ഗുണനിലവാരം നിർണ്ണയിക്കുന്നതിന് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടിക് സംവിധാനം സഹായിക്കുന്നു.

ബ്ലോക്ക് ചെയിൻ ഉപയോഗിച്ച് ഫലപ്രദമായ മെഡിക്കൽ സപ്ലൈ മാനേജ്മെന്റിനുള്ള രീതിയും യന്ത്രപഠനവും എന്ന വിഷയത്തിലാണ് ഡോ. രാജവർമ്മ പമ്പയുടെ പേറ്റന്റ്. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ വരുന്ന ഗുണനിലവാരം കുറഞ്ഞ വ്യാജമരുന്നുകളെ തടയാൻ ഈ സംവിധാനം ഉപയോഗിക്കാം.

മൈക്രോഡ്രോൺ ഉപയോഗിച്ച് മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാന രീതിക്കാണ് ഡോ. രാജവർമ്മ പമ്പയ്ക്ക് മറ്റൊരു പേറ്റന്റ് ലഭിച്ചത്. മനുഷ്യ ഇടപെടൽ അസാധ്യമായ ദുരന്തമുഖത്ത് ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് ഈ സംവിധാനം സഹായകരമാണ്.

യന്ത്രങ്ങൾ ഉപയോഗിച്ച് അലോണ പഴങ്ങളുടെയും വിത്തുകളുടെയും സംസ്‌കരണം നടത്തുന്നതിനുള്ള പേറ്റന്റാണ് പ്രൊഫസർ നീതി നാരായണൻ സ്വന്തമാക്കിയത്. നാനോ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ആന്റി മൈക്രോബയൽ ബാൻഡേജ് നിർമാണത്തിലാണ് ഡോ. ആർ.രശ്മിയുടെ പേറ്റന്റ്. മെഡിക്കൽ മേഖലയിൽ ഏറെ ഉപകാരപ്രദമായ കണ്ടുപിടിത്തമാണിത്. മുറിവിലുള്ള സൂക്ഷ്മാണുക്കളുടെ വളർച്ചയെ കൊല്ലുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന ബാൻഡേജ് വിതരണം ചെയ്യുന്ന ഉപകരണമാണിത്.

പേറ്റന്റ് ലഭിച്ചവരെല്ലാം വനിതകളാണെന്നത് അഭിമാനകരമാണെന്ന് എൽ.ബി.എസ് ഡയറക്ടർ ഡോ. എം. അബ്ദുൾ റഹ്മാൻ പറഞ്ഞു.

error: Content is protected !!