ദേവഭൂമിയായ കൊട്ടിയൂരില്‍ പെരുമാളിന്റെ വൈശാഖ മഹോത്സവത്തിലെ ആദ്യത്തെ ആരാധനയായി തിരുവോണം ആരാധന നടന്നു. ആരാധനാ ദിവസങ്ങളില്‍ നടക്കുന്ന പൊന്നിന്‍ ശീവേലി ഉച്ചയോടെ നടത്തി. പന്തീരടി പൂജയ്ക്ക് മുന്‍പ് ആരാധന നിവേദ്യവും നടന്നുവെളളിയാഴ്ച്ച വൈകുന്നേരം പഞ്ചഗവ്യം കളഭം എന്നിവയോടെ അഭിഷേകവും നടത്തി.കരോത്ത് നായര്‍ തറവാട്ടുകാര്‍ എഴുന്നള്ളിച്ചെത്തിക്കുന്ന ഗോപഞ്ചമങ്ങള്‍ ചേര്‍ത്താണ് പഞ്ചഗവ്യം തയാറാക്കിയത്. തിരുവോണം ആരാധനയ്ക മുമ്പ് പൂര്‍ത്തിയാക്കേണ്ട മണിത്തറ മുകളിലെ താല്‍ക്കാലിക ശ്രീകോവിലിന്റെ നിര്‍മ്മാണം കഴിഞ്ഞ. ദിവസം പൂര്‍ത്തിയായിരുന്നു. തിരുവോണം ആരാധനയില്‍ പങ്കെടുക്കുന്നതിനായി വന്‍ഭക്തജനമാണ് കൊട്ടിയൂരിലെത്തിയത്.

ദക്ഷിണകാശിയെന്നു അറിയപ്പെടുന്ന കൊട്ടിയൂരില്‍ തിരുവോണം ആരാധനക്കുശേഷം രാത്രിയോടെ ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീര്‍വെപ്പ് നടന്നു. ഉത്സവനാളിലെ രണ്ടാമത്തെ ആരാധനയായി അഷ്ടമി ആരാധനയും ഇളനീരാട്ടവും ശനിയാഴ്ച്ച നടക്കും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നൂറിലേറെ മഠങ്ങളില്‍ നിന്ന് വ്രതനിഷ്ഠരായ ആയിരക്കണക്കിന് പേരാണ് ഇളനീര്‍ കാവുമായി കാല്‍നടയായി സന്ധ്യയോടെ കൊട്ടിയൂരിലെത്തിച്ചേര്‍ന്നത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജന്മാവകാശികളായ തണ്ടയാന്മാര്‍ക്കാണ് ഇളനീര്‍വെപ്പിനുള്ള അവകാശം. കൂത്തുപറമ്പിനടുത്തുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന് എരുവട്ടി തണ്ടയാനാണ് എള്ളെണ്ണയും ഇളനീരുമായി ഇളനീര്‍വെയ്പ്പ്പ്പിന് മുന്നോടിയായി കൊട്ടിയൂരിലെത്തിക്കുന്നത്.

തിരുവഞ്ചിറയിലെ കിഴക്കേ നടയിലാണ് ഇളനീര്‍ വെപ്പ് നടന്നത്. ഇളനീര്‍ വ്രതക്കാര്‍ സന്ധ്യയോടെ മന്ദംചേരിയിലെ ബാവലിക്കരയിലെത്തി ഇളനീര്‍വെപ്പിനുള്ള മുഹൂര്‍ത്തം കാത്തിരുന്നു.ക്ഷേത്രത്തില്‍ രാത്രി പന്തീരടി പൂജാകര്‍മ്മങ്ങള്‍ കഴിഞ്ഞ ഉടനെ കുടിപതി കാരണവര്‍ കിഴക്കേ നടയില്‍ വെള്ളിക്കിടാരംവെച്ചു. ശ്രീഭൂതബലി കഴിഞ്ഞതോടെ കാര്യത്ത് കൈക്കോളന്‍ തട്ടും പോളയും വിരിച്ചു. തുടര്‍ന്ന് ഇളനീര്‍വെപ്പിനുള്ള രാശി വിളിച്ചു. ഇതോടെ വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ അഞ്ഞൂറ്റാന്‍ വീരഭദ്രസ്വാമി കിഴക്കേ നടയിലെത്തി ഒറ്റക്കാലില്‍ നിലയുറപ്പിച്ചു. ഇതോടെ മന്ദചേരിയില്‍ കാത്തുനിന്ന ഇളനീര്‍ക്കാവ് വ്രതക്കാര്‍ ഇളനീര്‍ക്കാവോടു കൂടി ബാവലിപ്പുഴയില്‍ മുങ്ങി അക്കരെ കൊട്ടിയൂരിലെ തിരുവഞ്ചിറയിലേക്ക് പാഞ്ഞടുത്ത് തട്ടും പോലെയും വിരിച്ച സ്ഥാനത്ത് മൂന്ന് വലം വെച്ച് ഇളനീര്‍ കാവുകള്‍ സമര്‍പ്പിച്ചു. ഇളനീര്‍ കാവുകള്‍ സര്‍പ്പിച്ചശേഷം ഇവര്‍ വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി തിരിച്ചുപോകും. മുഴുവന്‍ വ്രതക്കാരും ഇളനീര്‍ കാവുകള്‍ സമര്‍പ്പിച്ചശേഷം എരുവട്ടി തണ്ടയാന്‍ പരിവാരസമേതം പടിഞ്ഞാറേ നടയിലൂടെ സന്നിധാനത്തെത്തി എള്ളെണ്ണയും ഇളനീരും തൃക്കൈക്കുടയും സമര്‍പ്പിച്ചതോടെയാണ് ഇളനീര്‍ സമര്‍പ്പണം പൂര്‍ത്തിയായത്.

വൈശാഖ മഹോത്സവത്തിലെ രണ്ടണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധന ഇന്ന് നടക്കും. രാത്രിയോടെയാണ് ഇളനീരാട്ടം നടക്കുക. ഭൂതഗണനാഥനായ വീരഭദ്രനെ യാഗ പൂര്‍ത്തീകരണത്തിനും ശിവകോപം തണുപ്പിക്കുന്നതിനുമായി ശിവപുത്രനായ എരുവട്ടിക്കാവ് ദേവന്‍ അയക്കുന്ന മനുഷ്യങ്ങളാണ് ഇളനീര്‍ക്കവുകാര്‍ എന്നാണ് സങ്കല്‍പം.മഴകനത്തതോടെ ദേവഭൂമിയായ കൊട്ടിയൂരിലേക്ക്ഭക്തജനതിരക്കേറുമെന്നാണ് പ്രതീക്ഷ.

മഴയും പ്രകൃതിയും അപൂര്‍വമായ സമ്മേളിക്കുന്ന ആത്മീയതയുടെ ഉത്‌സവമാണ് കൊട്ടിയൂരില്‍ നടക്കുന്നത്. കര്‍ശനമായ ഹരിത പ്രോട്ടോക്കോള്‍പാലിച്ചാണ് കൊട്ടിയൂരില്‍ ഉത്‌സവചടങ്ങുകള്‍ നടത്തുന്നത്. അത്യാധൂനിക സൗകര്യങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുളളത്.

error: Content is protected !!