മാവേലിക്കര:

വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ 27 വര്‍ഷത്തിന് ശേഷം പിടികൂടി. 1990ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേടതില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് ഇപ്പോള്‍ പിടികൂടിയത്. അകന്ന ബന്ധുവും വീട്ടിലെ മുന്‍ ജോലിക്കാരിയുമായ അറുനൂറ്റി മംഗലം ബിജു ഭവവനില്‍ അച്ചാമ്മയെന്ന റെജിയെയാണ് പൊലീസ് പിടികൂടിയത്.ഇവര്‍ വിവാഹം കഴിച്ച് ഭര്‍ത്താവും രണ്ട് മക്കളുമായി കോതമംഗംലം അടിവാട്ട് താമസിക്കുകയായിരുന്നു. 1990ല്‍ ഈ കൊലപാതക കേസുമായി ബന്ധപ്പെട്ട് അച്ചാമ്മ അറസ്റ്റിലായിരുന്നു. 1993ല്‍ സെഷന്‍സ് കോടതി ഇവരെ വിട്ടയച്ചു. എന്നാല്‍ അപ്പീലില്‍ ഹൈക്കോടതി 1996ല്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അന്ന് ഒളിവില്‍ പോയ ഇവരെ തേടി പൊലീസ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തി.വര്‍ഷങ്ങളായി വാറന്റുകള്‍ മടങ്ങുന്ന സാഹചര്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ ഇപ്പോള്‍ പിടികൂടിയത്. 1996ല്‍ മുങ്ങിയ ഇവര്‍ കോട്ടയത്ത് മിനി എന്ന പേരില്‍ വീട്ടുജോലി ചെയ്തിരുന്നു. ആ സമയത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായി പ്രണയത്തിലായെന്നും 1999ല്‍ വിവാഹം കഴിച്ച് അയാളുടെ സ്വദേശമായ തക്കലയിലേക്ക് താമസം മാറി. ഈ തക്കല സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കോതമംഗലത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്.കഴിഞ്ഞ അഞ്ച് വര്‍ഷമായി അച്ചാമ്മ കോതമംഗലത്തെ തുണിക്കടയില്‍ ജോലി ചെയ്യുന്നു. ഇന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം ജീവപര്യന്തം തടവിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കും. 1990 ഫെബ്രുവരി 21ന് വൈകീട്ടായിരുന്നു കൊലപാതകം നടന്നത്. മറിയാമ്മയെ കൊലപ്പെടുത്തി മൂന്നര പവന്റെ താലിമാലയും 2 ഗ്രാമിന്റെ കമ്മലും കൈക്കലാക്കി. കമ്മലിനായി ചെവി അറുത്തുമാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേരത്തേ ഈ വീട്ടില്‍ ജോലി ചെയ്തിരുന്ന അച്ചാമ്മയെ അറസ്റ്റ് ചെയ്തത്.

error: Content is protected !!