മുക്കുപണ്ടം പണയംവച്ച് രണ്ടു ബാങ്കിൽനിന്നായി ലക്ഷങ്ങള്‍ തട്ടിയ യുവതിയെ കൊട്ടിയം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പുല്ലിച്ചിറ സിംല മന്‍സിലില്‍ ശ്രുതി (30)യാണ് പിടിയിലായത്. കേരള ഗ്രാമീണ ബാങ്ക് കൊട്ടിയം ശാഖയില്‍നിന്ന് 4,32,000 രൂപയും ഉമയനല്ലൂര്‍ സര്‍വീസ് കോ–- -ഓപ്പറേറ്റീവ് ബാങ്ക് പുല്ലിച്ചിറ ശാഖയില്‍നിന്ന് 4,49,593 രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്‌. 2020 സെപ്തംബർമുതല്‍ വിവിധ തവണകളായി മുക്കുപണ്ടങ്ങള്‍ പണയംവച്ചിരുന്നു. യുവതിയെ സഹായിച്ചവര്‍ക്കെതിരെയും അന്വേഷണം നടത്തുന്നുണ്ട്. കേരള ഗ്രാമീണ ബാങ്ക് മാനേജരുടെ പരാതിയിലാണ്‌ പൊലീസ്‌ കേസെടുത്തത്‌. പുല്ലിച്ചിറ സര്‍വീസ് കോ––ഓപ്പറേറ്റീവ് ബാങ്കിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതോടെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയതോടെ  പൊലീസ് പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദേശാനുസരണം ചാത്തന്നൂര്‍ എസിപി ബി ഗോപകുമാറിന്റെ നേതൃത്വത്തില്‍ കൊട്ടിയം സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്‌ പി നായര്‍, റെനോക്സ്, ഷാരുണാ ജയ്ലാനി, സിപിഒ വിശാല്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


error: Content is protected !!