കെഎംഎംല്ലില്‍ മൂന്നു കെട്ടിടത്തിന്റെയും നടപ്പാലത്തിന്റെയും കല്ലിടൽ ആറിന്‌ മന്ത്രി പി രാജീവ് നിർവഹിക്കും. ഖനനമേഖലയിലെ ഹരിത പുനരുജ്ജീവനത്തിന് 1000 തെങ്ങിൻതൈ നടുന്ന പദ്ധതിയും ഉദ്ഘാടനംചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. പ്ലാന്റ് ടെക്‌നിക്കല്‍ സര്‍വീസ്, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്‌, എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയ്‌ക്കായാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുക. നാലുകോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ്‌ പ്ലാന്റ് ടെക്‌നിക്കല്‍ സര്‍വീസ് കെട്ടിടം നിര്‍മിക്കുന്നത്. എൻജിനിയറിങ്‌ വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാകും പുതിയ കെട്ടിടം. 

ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിനുവേണ്ടി 1.50 രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുക. ജീവനക്കാര്‍ക്ക് ന്യായവിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കോ–- ഓപ്പറേറ്റീവ് സൊസൈറ്റിക്ക്‌ 2.50 കോടി രൂപ ചെലവിലും പുതിയ കെട്ടിടം ഒരുങ്ങും. കമ്പനിയുടെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന് (എംഎസ് യൂണിറ്റ്) മുന്നില്‍ കൊല്ലം –- കോട്ടപ്പുറം ദേശീയ ജലപാതയ്‌ക്കു കുറുകെയാണ് നടപ്പാലം നിര്‍മിക്കുന്നത്. 7.8 മീറ്റര്‍ ഉയരത്തിലും 1.8 മീറ്റര്‍ വീതിയിലുമുള്ള നടപ്പാലത്തിന്‌ അഞ്ചുകോടിയോളം രൂപയാണ് ചെലവ്. ഇന്‍കലിനാണ് നിര്‍മാണച്ചുമതല. നേരത്തെ ഉണ്ടായിരുന്ന നടപ്പാലം തകര്‍ന്നതിനെത്തുടര്‍ന്ന് എംഎസ് യൂണിറ്റിലേക്ക് ജീവനക്കാരെ എത്തിക്കാന്‍ ബോട്ട് സര്‍വീസാണ് നിലവില്‍ ഉപയോഗിക്കുന്നത്.

പാലം വരുന്നതോടെ ബോട്ട് സര്‍വീസിനായി ചെലവഴിക്കുന്ന 13 ലക്ഷം രൂപ വര്‍ഷത്തില്‍ മിച്ചംവയ്‌ക്കാന്‍ കമ്പനിക്കു കഴിയും. കരിമണല്‍ ഖനനം നടത്തുന്ന സ്ഥലങ്ങളിലെ ഹരിത പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് 1000 തെങ്ങിന്‍തൈ നടുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. കായംകുളത്തെ സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ (സിപിസിആര്‍ഐ)നിന്നാണ് തൈകള്‍ ലഭ്യമാക്കിയത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെയും കയര്‍ഫെഡിന്റെയും സഹായം പദ്ധതിക്കുണ്ട്. 

error: Content is protected !!