ഇൻഫോപാർക്കിൽ കഴിഞ്ഞ സാമ്പത്തികവർഷം സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ ലഭിച്ചത്‌ 8500 കോടി രൂപ. സോഫ്‌റ്റ്‌വെയർ കയറ്റുമതി വരുമാനത്തിൽ 2190 കോടിയുടെ വർധനയാണ്‌ ഉണ്ടായത്‌. 35 ശതമാനം വളർച്ച. 2020–-21 സാമ്പത്തികവർഷം കയറ്റുമതിയിലൂടെ ലഭിച്ചത്‌ 6310 കോടി രൂപയായിരുന്നു.  അടുത്ത അഞ്ചുവർഷത്തിൽ ഇൻഫോപാർക്കിൽ 25000–-30000 പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ്‌ സംസ്ഥാന സർക്കാർ. 15 ലക്ഷം ചതുരശ്രയടി ഐടി സ്‌പേസാണ്‌ ഇൻഫോപാർക്കിൽ ഐടി കമ്പനികൾക്കായി ഒരുങ്ങുന്നത്‌. കഴിഞ്ഞ സാമ്പത്തികവർഷം നേരിട്ടുള്ള തൊഴിലവസരം 64,900 ആണ്‌. 2020–-21ൽ 51,000 തൊഴിലവസരമുണ്ടായി. 

ആറുവർഷംകൊണ്ട്‌ ഇൻഫോപാർക്കിൽ 22.62 ലക്ഷം ചതുരശ്രയടി ഐടി സ്‌പേസാണ്‌ അധികമായി സാധ്യമാക്കിയത്‌. 244 പുതിയ കമ്പനികളും 32,‌100 പുതിയ തൊഴിലവസരങ്ങളും ഉണ്ടായി. നിലവിൽ 572 കമ്പനികളാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം (2021 മെയ്‌മുതൽ 2022 സെപ്‌തംബർവരെ) 13,900 തൊഴിലവസരം അധികമായി സൃഷ്‌ടിച്ചു. 177 പുതിയ കമ്പനികൾ പ്രവർത്തനം ആരംഭിച്ചു.  ഐടി മന്ദിരങ്ങൾക്കായി മൂന്നരലക്ഷം ചതുരശ്രയടി സ്ഥലം ഇൻഫോപാർക്കിൽ ഒരുക്കുന്നതിന്‌ നടപടി പുരോഗമിക്കുന്നു. വൻ ഐടി കമ്പനികളും ഇൻഫോപാർക്കിലേക്ക്‌ പ്രവർത്തനം വ്യാപിപ്പിച്ചു. ഐബിഎം സോഫ്റ്റ്‌വെയർ ലാബ് സെപ്‌തംബർ ഇരുപത്തിമൂന്നിനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്‌. എച്ച്‌സിഎൽ ടെക്‌ അടക്കമുള്ള ആഗോള ഐടി ഭീമൻമാരും  ഇൻഫോപാർക്കിലെ നിക്ഷേപം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌.


error: Content is protected !!