തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കൾച്ചറൽ എൻജിനിയർമാരെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിമാസം 31,460 രൂപാ നിരക്കിൽ ഒരു വർഷത്തേക്ക് കരാറിലാണ് നിയമനം.  നീരുറവ് പദ്ധതിയുടെ ഭാഗമായുള്ള ഫീൽഡ് സർവേയ്ക്ക് വേണ്ടി മൂന്ന് ബ്ലോക്ക് പഞ്ചായത്തിന് ഒരു എൻജിനിയർ എന്ന നിലയിലാണ് നിയമനം. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്ങിൽ ബി.ടെക് ആണ് അടിസ്ഥാന യോഗ്യത.  തൊഴിലുറപ്പ് പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും സാങ്കേതിക മികവിനും നിയമനം സഹായകമാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. 

നീരുറവ് പദ്ധതിയിലൂടെ നിലവിൽ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ജലാശയം സംരക്ഷിക്കാനുള്ള സമഗ്രപദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയാണ്. അടുത്ത ഘട്ടത്തിൽ 941 പഞ്ചായത്തിലെയും ജലാശയങ്ങളിലേക്ക് പദ്ധതി വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ മുഴുവൻ ജലാശയങ്ങളുടെയും കൈവഴികളുടെയും വിശദമായ മാസ്റ്റർ പ്ലാൻ ഇതിനായി തയ്യാറാക്കണം. ഓരോ പ്രദേശത്തിന്റേയും ഭൂമിശാസ്ത്രവും, ഭൂഗർഭജലവും, ഭൂവിനിയോഗക്രമവുമെല്ലാം പരിശോധിച്ച് മാത്രമേ ഇത് തയ്യാറാക്കാനാകൂ. ജിഐഎസ് സംവിധാനമുൾപ്പെടെ ഉപയോഗിച്ചാകും പ്രവൃത്തി. ഈ പ്രക്രിയ ഫലപ്രദമായി നടത്താനാണ് സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭ്യമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജലാശയ സംരക്ഷണത്തിനുള്ള ഡിപിആർ ഈ എൻജിനിയർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കും.

error: Content is protected !!